2014 ഏപ്രിൽ 5, ശനിയാഴ്‌ച

0
ചീത്തയാകാനല്ലേ പ്രയാസം ?




സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആ ഇടുങ്ങിയ വഴിയിലൂടെ അയാള്‍ വീട്ടിലേക്ക് നടക്കുകയാണ്. മഴയുടെ വരവറിയിച്ച് ദൂരെനിന്നെങ്ങോ ഇടിയുടെ ശബ്ദം,  അതിന് കൂട്ടെന്ന പോലെ  കരണ്ടും പോയി ,   സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞതോടെ കൂരാകൂരിരുട്ടില്‍ മിന്നലിന്‍റെ ഭയപ്പെടുത്തുന്ന വെട്ടം അയാള്‍ക്ക് വഴിക്കാട്ടി..... പെട്ടെന്നൊരു വിളി "എന്നെ ഒഴിവാക്കിയോ ?"..... ഒരു ഞെട്ടലോടെ അയാള്‍ പിന്നിട്ട വഴിയിലെ വിജനതയിലേക്ക് ഒന്ന്‍ നോക്കി,ആരുമില്ല....

 ആരോ തന്നെ പിന്തുടരുന്നുണ്ടോ ? എങ്കില്‍ എന്തിന് ?  ആരായിരിക്കും ആ അര്‍ദ്ധരാത്രിയില്‍ ? , ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നികൊണ്ടിരുന്നു.... വിറയ്ക്കുന്ന കാലുകള്‍ വെക്കുന്നിതിനിടയില്‍ വീണ്ടും ആ ശബ്ദം  കേള്‍ക്കുന്നു "എന്നെ മറന്നോ"... വീണ്ടും ചുറ്റും നോക്കി, അതാ അല്പം അകലെ നിന്ന്‍ ആരോ അയാളെ ലക്ഷ്യം വെച്ച് ഓടി വരുന്നു  "എന്നെ ഒഴിവാക്കല്ലേ,ഒഴിവാക്കല്ലേ" ഓടി വരുന്നയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ആ മുഖം തനിക്ക് എവിടെയോ പരിചയമുണ്ടോ ? പക്ഷെ കീറി പറിഞ്ഞ അയാളുടെ വസ്ത്രങ്ങളും ജഡപിടിച്ച  മുടിയും താടിയും കരിപുരണ്ട കവിളും മിന്നലിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ആ പരിചിതനെ കണ്ട് അയാളുടെ നടത്തം ഓട്ടമായി മാറി..... ഓടുന്നതിനിടയില്‍ തന്നെ പിന്തുടരുന്നയാളെയൊന്ന്‍ നോക്കി അതാ ആ ഭ്രാന്തന്‍ അയാളുടെ അടുത്തെത്തിയിരിക്കുന്നു തിരിഞ്ഞ നോട്ടം മുന്നോട്ട് എടുത്തതും തനിക്കഭിമുഖമായി നില്‍ക്കുന്ന മതിലില്‍ ഇടിച്ച ആഘാതത്തില്‍ അബോധാവസ്ഥയിലായി വീഴുന്നു, കണ്ണുകളടക്കുന്നതിന് മുന്‍പ് ആ കരി പുരണ്ട മുഖം അയാള്‍ ഒന്നുകൂടി കണ്ടു അപ്പോയും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു "എന്നെ ഒഴിവാക്കിയോ".....

മഴത്തുള്ളികളാണ്  അബോധാവസ്ഥയില്‍ നിന്നും അയാളെ ഉണര്‍ത്തിയത്  സ്വബോധം തിരിച്ചു കിട്ടിയമാത്രയില്‍ അയാണെണീറ്റു. പുതുമണ്ണിന്‍റെ മണം അയാളുടെ മനസ്സിനെ തണുപ്പിച്ചു.... മൊബൈല്‍  ഫോണെടുത്ത്  സമയമൊന്ന്‍  നോക്കി  4:30 AM .

ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും ആ നേരം അയാളുണര്‍ന്നിരിക്കുന്നു എന്ന്‍ വെച്ചാല്‍ സുബ്ഹി നമസ്ക്കരിക്കുന്ന ഒരു ഭൂതം അയാളില്‍ ഇന്നലെകളിലെവിടെയോ കഴിഞ്ഞു പോയിട്ടുണ്ട്.

ചാറ്റല്‍ മഴ അയാളെ നനച്ചുകൊണ്ടിരുന്നു പെട്ടെന്നാണ് ഇന്നലെ  അയാളെ പിന്തുടരുന്ന ആ ഭ്രാന്തനെക്കുറിച്ചോര്‍മ്മ വന്നത്    "എന്നെ മറക്കല്ലേ, എന്നെ ഒഴിവാക്കല്ലേ" എന്ന്‍ വിളിച്ചുംകൊണ്ട്  തന്നിലേക്ക് ഓടിയെടുത്തയാള്‍  ആരായിരുന്നു ?.

മറ്റാരുമല്ല ഇന്നലെയില്‍ അയാള്‍ക്ക് കൂട്ടുണ്ടായിരുന്ന സല്‍ക്കര്‍മ്മങ്ങളാണ് അയാളെ പിന്തുടര്‍ന്നിരുന്നത് ആ സുഹ്രത്തിനെ അദ്ദേഹം ഒഴിവാക്കിയിരുന്നു.  ഇടക്കാലത്തെവിടെയോ വെച്ച് തിന്മയാകുന്ന ഒരു സുഹ്രത്തിനെ അയാള്‍ക്ക് ലഭിച്ചിരുന്നു പക്ഷെ തിന്മയാകുന്ന സുഹ്രത്ത് അയാള്‍ക്ക് സമ്മാനിച്ചത്  ഒരുപാട്  നഷ്ടങ്ങളെയായിരുന്നു തന്‍റെ സന്തുഷ്ട കുടുംബം, ആദര്‍ശ ബന്ധുക്കള്‍, അഞ്ച് നേരത്തെ നമസ്ക്കാരം, മറ്റു സല്‍ക്കര്‍മ്മങ്ങള്‍  അങ്ങനെ നിരവധി നഷ്ടങ്ങള്‍....

പള്ളിയില്‍ നിന്നും സുബ്ഹി ബാങ്ക് കൊടുക്കുന്നത് അയാള്‍ കേട്ടു "ഉറക്കിനെക്കാള്‍ ഉത്തമമായത്  നമസ്ക്കാരമാണ് ".............
വീട്ടിലേക്ക് നടക്കുന്നതിന് പകരം വഴിയൊ
ന്ന്‍ മാറ്റി പിടിച്ചു നേരെ പോയാല്‍ പള്ളിയിലേക്കാണ്,  ആ ദിശമാറ്റത്തില്‍ അയാള്‍ക്കൊന്ന്‍ ബോധ്യപ്പെട്ടു "ചീത്തയാകാനാ പ്രയാസം, നന്നാവാന്‍ എനിക്കെന്താണ്  പ്രയാസം ?".....

പള്ളിയിലെത്തിയതും മഴ കനത്തു.... അയാള്‍ പിന്നിട്ട വഴികളില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ മുളച്ചു പൊന്തിയിരുന്നു...
നമസ്കാരം തുടങ്ങി, സൂറത്ത് ഹൂദിലെപതിനൊന്നാമത്തെ വചനം ഇമാം ഓതുന്നുണ്ടായിരുന്നു
"وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ " 
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ഉല്‍ബോധനമാണത്‌. (Holy Quran 11:114).

0 അഭിപ്രായ(ങ്ങള്‍):